Monday 30 November 2015

ഹോട്ടലാണെന്ന് കരുതി സ്പായില്‍ കയറിയ ചെറുപ്പക്കാരന്‍!



ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍റെ കഥ കേട്ടുകേട്ട് അതിലെ കോമഡി പുളിച്ചുതുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷമാദ്യം ഒരു ഹോട്ടല്‍ തപ്പിത്തപ്പി ഒടുവില്‍ ഒരു സ്പായുടെ വാതില്‍ തള്ളിത്തുറന്ന് കയറുന്നത് വരെ ആ കഥ എന്നെങ്കിലും സത്യമാവുമെന്ന് ഞാന്‍ കരുതിയതേയില്ല.

സംഭവം നടക്കുന്നത് ബാംഗ്ലൂരിലാണ്. 'പഠിപ്പ്‌' മതിയാക്കി തിരിച്ചുവരാന്‍ ഒരുങ്ങുന്ന സമയത്ത് ഞാനും എന്‍റെ സുഹൃത്തും കൂടി ഒരു ദിവസം വൈകുന്നേരം പുറത്ത് പോയി ഫുഡ്‌ അടിക്കാന്‍ തീരുമാനിക്കുന്നിടത്താണ് ഈ കഥ തുടങ്ങുന്നത്.

ബാംഗ്ലൂരിലെ ജെ.എന്‍.സി.എ.എസ്.ആര്‍. എന്ന കല്‍പിത സര്‍വകലാശാലയില്‍ ഞാന്‍ പഠിച്ചു എന്ന് രേഖകള്‍ പറയുന്ന പി.ജി.ഡിപ്ലോമ കോഴ്സിന്‍റെ അംഗസംഘ്യ വെറും രണ്ട്! ഞാനും കര്‍ണാടക-ഗോവ അതിര്‍ത്തിഗ്രാമമായ കാര്‍വാറില്‍ നിന്നുള്ള രശ്മി എന്ന പെണ്‍കുട്ടിയും. ആകെ രണ്ടുപേരേ ഉള്ളതുകൊണ്ട് അവിടുള്ള ഇത്തിരി സമയം കൊണ്ട് തന്നെ ഞങ്ങള്‍ മുടിഞ്ഞ കമ്പനിയായി. 

അങ്ങനെ, ഞാന്‍ നാട്ടിലേയ്ക്ക് പോരുന്നതിന് മുന്‍പ് ഞങ്ങള്‍ ഒരു വൈകുന്നേരം പുറത്ത് കറങ്ങാന്‍ പോകാന്‍ തീരുമാനിച്ചു. ഗൂഗിളില്‍ മുങ്ങിത്തപ്പി ഞാന്‍ ഒരു സ്ഥലം കണ്ടുപിടിച്ചു. മ്യൂസിയം റോഡില്‍ ഉള്ള 'THE ONLY PLACE' എന്ന റെസ്റ്ററന്‍റ്. ജക്കൂറില്‍ നിന്ന് പത്ത്-പതിനഞ്ച് കിലോമീറ്റര്‍ ഉണ്ട് അവിടേയ്ക്ക്. ഏതായാലും ഞങ്ങള്‍ പോകാന്‍ തന്നെ തീരുമാനിച്ചു. നല്ല ഫുഡ്‌ കിട്ടുന്ന സ്ഥലങ്ങള്‍ തേടിയുള്ള ഇത്തരം യാത്രകള്‍ അക്കാലത്ത് ഒരു പതിവായിരുന്നു.

ബസിലാണ് അങ്ങോട്ട്‌ പോയത്. ഏകദേശം അടുത്തെവിടെയോ ഇറങ്ങി. ഗൂഗിള്‍ മാപ്പിലെ സ്വൈര്യം തരാത്ത അമ്മച്ചിയുടെ കൃപാകടാക്ഷം കൊണ്ട് അങ്ങനെ ഒരുവിധം ഞങ്ങള്‍ അത് കണ്ടു പിടിക്കുകതന്നെ ചെയ്തു. 



ഒരു ഗേറ്റ് മാത്രമാണ് ആദ്യം കണ്ണില്‍പ്പെട്ടത്. ഗേറ്റില്‍ 'THE ONLY PLACE' എന്നെഴുതിയ ഒരു ചെറിയ ഫ്ലക്സ് ഉള്ളതാണ് കണ്ണില്‍പ്പെടുന്ന ഏക അടയാളം. അകത്തേയ്ക്ക് കിടക്കുന്ന വഴിയേ ഒരു വണ്ടിക്ക് കഷ്ടപ്പെട്ട് കടന്നുപോകാം. പണി പാളിയോ എന്നൊരു തോന്നല്‍ ഉണ്ടാകാതിരുന്നില്ല. അപ്പോഴും റെസ്റ്ററന്‍റ് മൊത്തത്തില്‍ ഞങ്ങളുടെ കണ്ണില്‍ പെട്ടിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. 

എന്തായാലും ഞങ്ങള്‍ അകത്തു കടക്കാന്‍ തന്നെ തീരുമാനിച്ചു. 7 മണിക്കാണ് റെസ്റ്ററന്‍റ് തുറക്കുക. സമയം ആറര ആയിട്ടേയുള്ളൂ. അകത്തുകയറി വെയിറ്റ് ചെയ്യാമെന്നതായിരുന്നു കണക്കുകൂട്ടല്‍. 

അകത്തേയ്ക്കുള്ള വഴിയേ ഇത്തിരി നടന്നപ്പോള്‍  തന്നെ മനസിലായി പുറമേ നിന്ന് കാണുന്നത് പോലെയേയല്ല,  സംഭവം വന്‍ സെറ്റപ്പാണ് എന്ന്. അങ്ങനെ രശ്മിയോട് എന്തോ പറഞ്ഞ് ചിരിച്ച് മുന്നോട്ടു നടന്ന ഞാന്‍ ഒരു ഗ്ലാസ് ഡോറിന്‍റെ മുന്നിലാണ് ചെന്നുനിന്നത്. എന്‍റെ ഇടത്ത് വശത്താണ് ഡോര്‍. ഉള്ളില്‍ നിന്ന് വെളുത്ത ഡോര്‍ കര്‍ട്ടന്‍ ഉള്ളതുകൊണ്ട് ആരെയും കാണാന്‍ പറ്റുന്നില്ല. ഞാന്‍ വളരെ കൂള്‍ ആയി അകത്ത് കയറി. 

രശ്മി ഒപ്പം എത്തിയിട്ടില്ല. എങ്കിലും ഞാന്‍ കയറി. അകത്തു കയറിയതും ഞാന്‍ വണ്ടര്‍ അടിച്ചുപോയി. ഒറ്റ മേശയും കസേരയും ഇല്ല. പയ്യെ ചുറ്റും കണ്ണോടിച്ചപ്പോള്‍ ആദ്യം ഒരു ചെറിയ പെണ്‍കുട്ടിയെയും പിന്നെ 2 മുതിര്‍ന്ന സ്ത്രീകളെയും കണ്ടു. ഒപ്പം രണ്ട് നേപ്പാളി മുഖമുള്ള 'വെയിട്രസ്'മാരും! (അങ്ങനെയല്ലേ വിചാരിക്കാന്‍ തരമുള്ളൂ! ഹോട്ടലാണല്ലോ!!) 

ഒരു ചെറിയ മേശയ്ക്ക് ചുറ്റും ഇത്രയും പേര്‍. അവരെന്നെ അന്താളിപ്പോടെ നോക്കി. എന്നാലും ഓപ്പണിംഗ് സമയം ആയില്ലെന്ന് കരുതി ഇവരെന്തിനാണ് മേശയൊക്കെ ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന സംശയത്തോടെ ഞാനും തിരിച്ചു നോക്കി. 

അറിയാവുന്ന മുറി-കണ്ണടയും ബാക്കി മലയാളവും ചേര്‍ത്ത് "ഹോട്ടല്‍ എപ്പോ തൊറ ബെക്കും?" (തെറിയൊന്നും അല്ലന്നാണ് എന്‍റെയൊരു വിശ്വാസം!) എന്ന് ചോദിക്കാന്‍ പോയതും രശ്മി എന്നെ ഷര്‍ട്ടില്‍ പിടിച്ച് പുറത്തേയ്ക്ക് വലിച്ചിറക്കിയതും ഒന്നിച്ചായിരുന്നു. എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ നില്‍ക്കുന്ന എന്നെ നോക്കി അവള്‍ ആ ഗ്ലാസ് ഡോറിന്‍റെ സൈഡിലെ ബോര്‍ഡിലേയ്ക്ക് വിരല്‍ ചൂണ്ടി ചിരിക്കാന്‍ തുടങ്ങി. ഞാന്‍ അല്‍പ്പം ശബ്ദത്തില്‍ തന്നെ വായിച്ചു: "സ്പാ!!"

പണ്ടാരമടങ്ങാന്‍! ഇവര്‍ക്കിത് വേറെ എവിടെയെങ്കിലും കൊണ്ട് വെച്ചൂടാരുന്നോ!!! ഞാന്‍ ചമ്മി നാറി അവിടെത്തന്നെ നിന്നു. അവളാണെങ്കില്‍ നിര്‍ത്താതെ ചിരിയും. പെട്ടെന്ന് എവിടുന്നൊക്കെയോ കുറെ ലൈറ്റുകള്‍ തെളിഞ്ഞു. ഹോട്ടലിന്‍റെ പേര് എഴുതിയ വലിയ ബോര്‍ഡ് അടക്കം എല്ലാം പ്രകാശിച്ചുനിന്നു. 




ഇവന്മാര്‍ക്ക് ഇതിത്തിരി നേരത്തെ ആയിക്കൂടാരുന്നോ എന്ന് മനസ്സില്‍ പറയുകയല്ലാതെ വേറൊന്നും ചെയ്യാന്‍ നിവൃത്തി ഇല്ലഞ്ഞത് കൊണ്ട് ഞാന്‍ അതില്‍ തൃപ്തിയടഞ്ഞു. എന്നും പറഞ്ഞു ചിരിക്കാന്‍ ഞങ്ങള്‍ക്കൊരു കഥയും കൂടി കിട്ടിയ സന്തോഷം വയറുനിറയെ ഫുഡ്‌ അടിച്ച് ആഘോഷിച്ച്, "ഹോട്ടലും സ്പായും ഒരേ മതില്‍ക്കെട്ടിനുള്ളില്‍ പണിത ആ മഹാന് ദീര്‍ഘായുസ് വരുത്തണേ, ഈശ്വരാ" എന്ന പ്രാര്‍ഥനയോടെ ഞങ്ങള്‍ ബാംഗ്ലൂരിലെ അവസാന കറക്കത്തിന്‍റെ സെക്കണ്ട് ഹാഫ് ആര്‍ഭാടമായി അടിച്ചുപൊളിച്ചു.

No comments:

Post a Comment